Hormuz Strait Tension Big
ഇസ്ലാമാബാദിൽ ഉന്നതതല ചർച്ചകൾ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ നയതന്ത്ര-സൈനിക തലത്തിൽ വാക്പോര് മുറുകുന്നു. കടലിടുക്ക് ശുദ്ധീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി ഡൊണാൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അവകാശപ്പെട്ടു. ഇറാൻ വലിയ പരാജയത്തെയാണ് നേരിടുന്നതെന്നും അവരുടെ നാവിക-വ്യോമ സേനാ സംവിധാനങ്ങൾ തകർന്നടിഞ്ഞെന്നും ട്രംപ് പരിഹസിച്ചു. എന്നാൽ, ട്രംപിന്റെ വാദങ്ങളെ ഇറാൻ ശക്തമായി നിഷേധിച്ചു. ഫുജൈറ തുറമുഖത്ത് നിന്ന് അമേരിക്കൻ യുദ്ധകപ്പൽ ഹോർമുസ് കടലിടുക്കിലേക്ക് നീങ്ങാൻ ശ്രമിച്ചെന്നും, പാകിസ്താൻ മധ്യസ്ഥർ വഴി നൽകിയ മുന്നറിയിപ്പിനെ തുടർന്ന് കപ്പൽ പിൻവാങ്ങാൻ നിർബന്ധിതരായെന്നും ഇറാൻ വ്യക്തമാക്കി. കപ്പൽ പിൻവാങ്ങിയില്ലെങ്കിൽ 30 മിനിറ്റിനുള്ളിൽ തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കൻ യുദ്ധകപ്പലുകൾ കടലിടുക്ക് മുറിച്ചുകടന്നതായി റിപ്പോർട്ടുകളുണ്ടെങ്കിലും, ഇരുരാജ്യങ്ങളും പരസ്പരവിരുദ്ധമായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്.


